
മുംബൈ: വ്യാജ ബലാത്സംഗ കേസിൽ കുടുക്കി മുൻ പങ്കാളിയിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ആർബിഎൽ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. ഐടി പ്രൊഫഷണലായ മുൻ പങ്കാളിയെ കേസിൽ കുടുക്കി ജയിലിലാക്കുകയും ജോലി നഷ്ടപ്പെടുത്തുകയും ചെയ്ത ഡോളി കൊടക് എന്ന യുവതിയെയാണ് ചാർകോപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഐടി പ്രൊഫഷണലായ യുവാവിന് ജാമ്യം ലഭിക്കുന്നതിനുള്ള എൻഒസിക്ക് പകരമായി ഒരു കോടി രൂപ നൽകണമെന്ന് ഡോളി യുവാവിന്റെ സഹോദരിയോട് ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പണം നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് യുവാവ് വഴങ്ങാതെ വന്നതോടെ, “പണം തരിക, അല്ലെങ്കിൽ ജയിലിൽ കിടന്ന് മരിക്കുക” എന്ന് ഡോളി ഭീഷണി സന്ദേശം അയച്ചതായും പരാതിയിലുണ്ട്.
ബാങ്കിലെ സഹപ്രവർത്തകരുടെ സഹായത്തോടെ യുവാവിന്റെയും ഭാര്യയുടെയും സാമ്പത്തിക വിവരങ്ങൾ ഡോളി നിയമവിരുദ്ധമായി കൈക്കലാക്കി. യുവാവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാറ്റി സ്വന്തം നമ്പർ ചേർത്ത ഇവർ, ഓൺലൈൻ ബാങ്കിങ് വിവരങ്ങൾ, സ്വകാര്യ ചിത്രങ്ങൾ, ജിപിഎസ് ലൊക്കേഷൻ എന്നിവ കൈക്കലാക്കി. കൂടാതെ, യുവാവിന്റെ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗത്തിന് ഇ-മെയിലുകൾ അയച്ച് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തുകയും ചെയ്തു.
നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് കോടതിയെ സമീപിക്കുകയും, കോടതിയുടെ നിർദേശപ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസിൽ മറ്റ് രണ്ട് പേരെയും പ്രതി ചേർത്തിട്ടുണ്ട്.