
ബെയ്ജിംഗ്: ചൈനയിലെ പ്രശസ്തമായ ശാവോലിൻ ക്ഷേത്രത്തിലെ മഠാധിപതിയായ ഷി യോങ്‌സിന് എതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണം ആരംഭിച്ചു. ബുദ്ധമത ആചാരങ്ങൾ ലംഘിച്ചതും, നിരവധി സ്ത്രീകളുമായി ദീർഘകാല ബന്ധം പുലർത്തിയതും, സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തൽ.
ബുദ്ധമത പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന്റെ ശുദ്ധതക്കും സന്യാസജീവിതത്തിനുമെതിരെ നടത്തിയ പ്രവൃത്തികൾ വലിയ അപകീർത്തിയാണ് സൃഷ്ടിച്ചതെന്ന് ചൈനീസ് ബുദ്ധിസ്റ്റ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഷിയുടെ പൗരോഹിത്യ സർട്ടിഫിക്കറ്റുകളും ഔദ്യോഗിക തസ്തികകളും പിന്‍വലിച്ചുകഴിഞ്ഞു.
1981ൽ ഷാവോലിൻ ക്ഷേത്രത്തിലെത്തിയ ഷി യോങ്‌സിന്, 1999 ഓടെ മഠാധിപതിയായി. ക്ഷേത്രത്തിന്റെ കുങ് ഫൂ ആയോധനകലയും ആധുനിക മാധ്യമങ്ങളിൽ അവയുടെ പ്രചരണവും അദ്ദേഹത്തേയും ക്ഷേത്രത്തേയും അന്താരാഷ്ട്രതലത്തിൽ പ്രശസ്തമാക്കി. നേരത്തെ ഷി യോങ്‌സിന് സ്വകാര്യ സ്ഥാപനങ്ങൾക്കും വിപണന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങളുണ്ടായി. ചില പത്രങ്ങൾ അദ്ദേഹത്തെ ‘സിഇഒ സന്യാസി’ എന്നാണ് വിശേഷിപ്പിച്ചത്.
നിലവിൽ ബുദ്ധമത സമൂഹത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യചിഹ്നം ചെയ്യുന്നതായാണ് ആരോപണങ്ങളുടെ സ്വഭാവം. അന്വേഷണത്തിന് നിരവധി സർക്കാർ ഏജൻസികൾ ചേർന്ന് നേതൃത്വം നൽകുന്നുണ്ട്.