
ബാങ്കോക്ക്: അയൽരാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായ സൈനിക നടപടികളിലേക്ക് കടന്നു. തായ്‌ലൻഡ് വ്യോമസേന കംബോഡിയയിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി തായ് സൈനിക വക്താവ് സ്ഥിരീകരിച്ചു. സമീപകാലത്തെ പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടിയായാണ് ഈ നടപടിയെന്ന് സൈന്യം വ്യക്തമാക്കി.
തായ്‌ലൻഡിന്റെ എഫ്-16 യുദ്ധവിമാനങ്ങൾ കംബോഡിയയുടെ രണ്ട് സൈനിക ആസ്ഥാനങ്ങൾ പൂർണ്ണമായും തകർത്തതായി തായ് സൈന്യത്തിന്റെ രണ്ടാം റീജിയണൽ കമാൻഡ് അറിയിച്ചു. കംബോഡിയൻ ഭാഗത്തുനിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് തായ്‌ലൻഡ് പൗരന്മാർക്ക് പരിക്കേറ്റതിനെ തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്നും സൈന്യം വിശദീകരിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് അതിർത്തിയിൽ സ്ഥാപിച്ച കുഴിബോംബ് പൊട്ടി ഒരു തായ്‌ലൻഡ് സൈനികന് കാൽ നഷ്ടപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ തായ്‌ലൻഡ്, കംബോഡിയൻ സ്ഥാനപതിയെ പുറത്താക്കുകയും കംബോഡിയ നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും ചെയ്തിരുന്നു. സംഭവവികാസങ്ങളിൽ ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുകയാണ്.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കംബോഡിയയിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ തായ്‌ലൻഡ് നിർദേശം നൽകി. മേഖലയിൽ കനത്ത സൈനിക സന്നാഹത്തോടെ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്.