ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിൻ്റെ സുപ്രധാന ചുവടുവെപ്പായി, അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ ഇന്ത്യ തീരുമാനിച്ചു. ജൂലൈ 24 വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

2020-ൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലുണ്ടായ സൈനിക ഏറ്റുമുട്ടലിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനെത്തുടർന്ന് ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് ഇന്ത്യ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നൂറുകണക്കിന് ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കുകയും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സർവീസുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
കോവിഡ്-19 മഹാമാരി കാരണം ചൈനയും ഇന്ത്യൻ പൗരന്മാർക്കും മറ്റ് വിദേശികൾക്കും വിസകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 2022-ൽ വിദ്യാർത്ഥികൾക്കും ബിസിനസ് യാത്രക്കാർക്കുമുള്ള വിസകൾ ചൈന പുനരാരംഭിച്ചെങ്കിലും, ഇന്ത്യൻ പൗരന്മാർക്കുള്ള ടൂറിസ്റ്റ് വിസകൾ ഈ വർഷം മാർച്ച് വരെ നിയന്ത്രണത്തിലായിരുന്നു. പിന്നീട്, ഈ വർഷം മാർച്ചിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ധാരണയിലെത്തിയിരുന്നു.
കഴിഞ്ഞ വർഷം റഷ്യയിൽ വെച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചകൾ ഉൾപ്പെടെ നിരവധി ഉന്നതതല യോഗങ്ങൾ നടന്നിരുന്നു. ടൂറിസ്റ്റ് വിസകൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനം, ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന പിരിമുറുക്കം കുറച്ച് സൗഹൃദപരമായ അന്തരീക്ഷം വളർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെടുന്നു. ഇത് ടൂറിസം മേഖലയ്ക്കും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിനും ഉണർവേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.