
കൊല്ലം തേവലക്കരയിൽ ദാരുണമായി മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കേസിൽ, സ്കൂൾ മാനേജ്‌മെന്റിനെയും കെഎസ്ഇബിയെയും പ്രതിചേർക്കാൻ പോലീസ് തീരുമാനിച്ചു. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയർക്കെതിരെയും കേസെടുക്കും. സംഭവത്തിന്റെ സമഗ്രമായ അന്വേഷണത്തിനായി ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും, ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥനെന്നും അധികൃതർ അറിയിച്ചു.
സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മിഥുന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ അതിവൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. രാവിലെ സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഈ ദാരുണ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.