
കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ഇരുവരും ചേർന്ന് 1.90 കോടി രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് ‘മഹാവീര്യർ’ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഷംനാസാണ് പരാതി നൽകിയത്.
‘മഹാവീര്യർ’ എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തനിക്ക് 95 ലക്ഷം രൂപ ലഭിക്കാനുണ്ടായിരുന്നെന്നും, തുടർന്ന് ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം നൽകി തന്നിൽ നിന്ന് 1.90 കോടി രൂപ കൈപ്പറ്റിയെന്നുമാണ് ഷംനാസ് പരാതിയിൽ പറയുന്നത്. എന്നാൽ, തന്റെ അറിവില്ലാതെ സിനിമയുടെ വിദേശ അവകാശങ്ങൾ മറ്റൊരു കമ്പനിക്ക് അഞ്ച് കോടി രൂപയ്ക്ക് വിറ്റെന്നും ഇത് തനിക്ക് 1.90 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും ഷംനാസ് ആരോപിക്കുന്നു.
നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയാക്കിയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഷംനാസ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് കോട്ടയം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.